തിരുവനന്തപുരം: 'ഹേ അധികാരികളെ,നിങ്ങളുടെ നിരന്തരമായ മാനസിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും. ആദിത്യന്‍ പിന്‍വാങ്ങുന്നു'. രണ്ട് ദിവസം മുമ്പ്, ഫെബ്രുവരി 12ന് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു, ദരിദ്രര്‍ക്കും നിസ്വര്‍ക്കുമായി ജീവിച്ച നിലമ്പൂര്‍ വടപ്പുറം സ്വദേശി ഡോക്ടര്‍ പി സി ഷാനവാസ്. അതിനു പിറ്റേന്ന്, ഇന്നലെ, ഡോക്ടര്‍ കാര്‍ യാത്രക്കിടെ മരിച്ചു. 36 വയസ്സു മാത്രമുണ്ടായിരുന്ന ഡോ. ഷാനവാസ് യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ അന്യായമായ സ്ഥലം മാറ്റത്തിനെതിരെ ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ പോരാട്ടത്തിനൊടുവില്‍, അധികാര കേന്ദ്രങ്ങളില്‍നിന്ന് തിരിച്ചടി നേരിട്ട്, കടുത്ത മാനസിക സംഘര്‍ഷങ്ങളിലായിരുന്നു ഷാനവാസ്. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യമെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചത്. കോഴിക്കോട് നിന്ന് നിലമ്പൂരിലേക്ക് വരുമ്പോള്‍ കാറില്‍ വെച്ചായിരുന്നു മരണം. ഇന്നലെ വീട്ടില്‍ നിന്ന് സുഹൃത്തുക്കളായ അനീഷിന്റെയും ജംഷിയുടെയും മറ്റു കൂട്ടുകാരുടെയും കൂടെ കാറില്‍ കോഴിക്കോട്ടേക്ക് പോയി തിരിച്ചു വരുന്നതിനിടെയായിരുന്നു മരണം. കാറിന്റെ പുറകില്‍ ഇരിക്കുകയായിരുന്ന ഷാനവാസ് സമയത്തിന് ഭക്ഷണവും ഉറക്കവും ഇല്ലാതിരിക്കുക എന്ന സ്വഭാവമുള്ള ഷാനവാസ് ആ ക്ഷീണത്തില്‍ ഉറങ്ങുകയാണെന്ന് സുഹൃത്തുക്കള്‍ കരുതി. വിളിച്ചിട്ടും ഉണരാതായപ്പോഴാണ് പേടിച്ചുപോയ കൂട്ടുകാര്‍ എടവണ്ണ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇതിനിടെ മരണം സംഭവിച്ചതായാണ്, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചത്. കോഴിക്കോട് യാത്രക്കിടെ എടുത്ത ചിത്രം. ഇതാണ്, അവസാനമായി ഷാനവാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിലമ്പൂരിനടുത്ത വടപുറം പുള്ളിച്ചോല വീട്ടില്‍ പി മുഹമ്മദ് ഹാജിയുടെയും പി കെ ജമീല ഹജ്ജുമ്മയുടെയും മകനാണ് ഡോക്ടര്‍ ഷാനവാസ്. അവിവാഹിതനായിരുന്നു. സഹോദരങ്ങളായ ശിനാസ് ബാബു, ഷമീല എന്നിവര്‍ ഡോക്ടര്‍മാരാണ്. സഹോദരങ്ങള്‍ വിദേശത്താണ് . അവര്‍ നാളെ രാവിലെയോടു കൂടിയേ നാട്ടിലെത്തൂ. മൃതദേഹം ഇപ്പോള്‍ കോഴിക്കോടെ മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലാണ് . നാളെ രാവിലെ ആയിരിക്കും സംസ്കാരം. ആറ് വര്‍ഷത്തിനിടെ മലപ്പുറത്തും കോഴിക്കോട്ടുമായി വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്ത ശേഷമാണ്, സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയത്.ചുങ്കത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അസിസ്റന്റ് സര്‍ജനായി പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ്, ആദിവാസികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും ലോകത്തേക്ക് ഡോ. ഷാനവാസ് എത്തിപ്പെട്ടത്. ഫേസ്ബുക്കില്‍ സജീവമായിരുന്ന ഡോക്ടര്‍ ഷാനവാസ്, സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളില്‍നിന്നും ധനസമാഹരണം നടത്തി ആദിവാസി ഊരുകളില്‍ ഊരുകളില്‍ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിക്കുകയായിരുന്നു. ഇതിനു പുറമേ, ദരിദ്ര രോഗികളുടെ ചികില്‍സക്കായി, സമാനമനസ്കരില്‍നിന്നും സഹായം സ്വീകരിക്കുകയും ഇതിന്റെ എല്ലാ വിവരങ്ങളും ഫേസ്ബുക്ക് വഴി അറിയിക്കുകയും ചെയ്തിരുന്നു. പാവങ്ങളുടെ ഡോക്ടറായി അറിയപ്പെട്ടതോടെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് രോഗികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. സ്വകാര്യ ആശുപത്രികളെ ഇത് സാരമായി ബാധിച്ചതായി പറയുന്നു. ഇതിനിടെ, ചിലരുടെ കണ്ണിലെ കരടായി മാറിയ ഡോക്ടര്‍ക്കെതിരെ സ്ഥലം മാറ്റം ഉണ്ടായി. നിലമ്പൂരിലെ ആദിവാസികള്‍ക്കിടയില്‍ ഇഴുകി ചേര്‍ന്നിരുന്ന ഡോക്ടറെ പാലക്കാട്ടേക്കായിരുന്നു സ്ഥലം മാറ്റിയത്. ഇതിനെതിരെ ഡോക്ടര്‍ ഫേസ്ബുക്ക് വഴി പോരാട്ടത്തിലായിരുന്നു. അധികാര കേന്ദ്രങ്ങളെ സമീപിച്ചിട്ടും അവര്‍ മോശമായാണ് പെരുമാറിയിരുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഡോ. ഷാനവാസ് ഫേസ്ബുക്കില്‍ എഴുീതിയ മൂന്ന് പോസ്റ്റുകള്‍ കാണുക. കഴിഞ്ഞ വര്‍ഷവും ഡോക്ടര്‍ക്കെതിരെ സ്ഥലം മാറ്റ ഭീഷണി ഉണ്ടായിരുന്നു. അന്ന്, സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ അതിനെതിരെ ഒപ്പു ശേഷഖരണം നടത്തിയിരുന്നു, ഡോ. ഷാനവാസ്. നിരന്തര പോരാട്ടങ്ങള്‍ക്കൊടുവില്‍ ഡോക്ടര്‍ക്ക് അനുകൂലമായി അന്ന് ഹൈക്കോടതി വിധി വന്നിരുന്നു. കോടതി വിധിയെ തുടര്‍ന്ന് സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും പിന്നീടും ഡോക്ടര്‍ക്കെതിരെ ശക്തമായ കരുനീക്കങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ പ്രശ്നങ്ങള്‍ ഉണ്ടായത്. ഇതിനൊടുവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജി വെക്കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ് ബുക്കില്‍ എഴുതിയിരുന്നു. - See more at: http://www.asianetnews.tv/news/article/23318_Dr.shanavas-no-more#sthash.eFtWRrMo.dpuf
No comments:
Post a Comment